തൃശൂർ: കൊടുങ്ങല്ലൂരിൽ വനിതാ വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. എറിയാട് സ്വദേശി റിയാസിനെ ആണ് ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാള്‍ വഴിയരികിൽ കാത്ത് നിന്ന് സ്‌കൂട്ടറിൽ വരികയായിരുന്ന വനിതാ വ്യാപാരിയെ ആക്രമിച്ചത്.
ഇളങ്ങരപ്പറമ്പില്‍ നാസറിന്റെ ഭാര്യ റിന്‍സി ആണ് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ റിൻസി ഇന്നലെ പുലർച്ചെ മരിക്കുകയായിരുന്നു. കൊടുങ്ങല്ലൂര്‍ എറിയാട് ചെമ്പറമ്പ് പള്ളി റോഡിൽ വെച്ചായിരുന്നു സ്‌കൂട്ടറിൽ വരികയായിരുന്നു ഇവരെ സ്ഥാപനത്തിലെ മുൻ ജീവനക്കാരൻ എറിയാട് സ്വദേശി റിയാസ് ആക്രമിച്ചത്.
കേരളവർമ ഹയ്യർ സെക്കണ്ടറി സ്‌കൂളിന് സമീപമുള്ള വസ്ത്ര വിപണന ശാല അടച്ച് കുട്ടിക്കാൾക്കൊപ്പം സ്‌കൂട്ടറിൽ വീട്ടിലേക്ക് വരുമ്പോഴായിരുന്നു ആക്രമണം. ആളൊഴിഞ്ഞ മേഖലയിൽ വെച്ച് സ്‌കൂട്ടർ തടഞ്ഞു നിറുത്തി 30 ഓളം തവണ വെട്ടുകയായിരുന്നു. അക്രമണത്തിന് ശേഷം രക്ഷപ്പെട്ട റിയാസിന് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു പോലീസ്. വ്യക്തി വെെരാഗ്യമാണ് കൊലക്ക് കാരണം.