ബാലികയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ
ബാലികയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു കൊണ്ട് തൃശ്ശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ഉത്തരവായി. തൃശ്ശൂർ ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരണത്തിനു ശേഷം ആദ്യമായാണ് ഒരു കേസിൽ ജീവപര്യന്തം ശിക്ഷവിധിക്കുന്നത്.
ചെറുതുരുത്തി സ്റ്റേഷൻ പരിധിയിലെ വരവൂർ നഗടിക്കുന്നത്ത് വീട്ടിൽ കമ്മുലിമുക്ക് രമേഷ് (37) നെയാണ് വിവിധ വകുപ്പുകളിലായി ജീവപര്യന്തം ശിക്ഷിച്ചു കൊണ്ടും ഒരു ലക്ഷം രൂപ പിഴ യടക്കാൻ വിധിച്ചും തൃശൂർ ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി ജഡ്ജ് ബിന്ദു സുധാകരൻ ശിക്ഷിച്ചത്. പോക്സോ നിയമം 5, 6 വകുപ്പുകൾ പ്രകാരം ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴയടക്കാത്ത പക്ഷം ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കേണ്ടി വരും. ഇന്ത്യൻ ശിക്ഷാ നിയമം 376 വകുപ്പ് പ്രകാരവും പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടുണ്ട്.
2014 വർഷത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അനാഥാലയത്തിൽ താമസിക്കുന്ന കുട്ടിയുടെ അമ്മയുടെ കാമുകൻ പീഡിപ്പിച്ചു എന്നതാണ് കേസ്സ്. പ്രതി, കേസിലെ അതിജീവിതയുടെ അനുജത്തിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പത്തുവർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ജീവപര്യന്തം തടവും പിഴയും ശിക്ഷവിധിച്ചിട്ടുള്ളത്. മൈനർ കുട്ടികളുടെ അനാഥത്വത്തെ ലൈംഗികമായി ചൂഷണം ചെയ്യുന്ന പ്രവൃത്തി യാതൊരു വിധ കാരുണ്യവും അർഹിക്കുന്നില്ലെന്നും അത്തരം കുറ്റകൃത്യങ്ങൾക്ക് പരമാവധി ശിക്ഷ നൽകണമെന്നുമുള്ള പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് വിധി. പ്രോസിക്യൂഷനു വേണ്ടി ഫാസ്റ്റ് ട്രാക് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: കെ. പി . അജയ് കുമാർ ഹാജരായി.